റാന്നി: ആനയുടെ പല്ല് അനധികൃതമായി കൈവശം വച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇടമൺ കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ് മനോജ്(48) എന്നിവരാണ് പിടിയിലായത്.
ഒളിവിലുള്ള പ്രധാന പ്രതി ചെങ്ങന്നൂർ ആല കോലത്തച്ചംപറമ്പില്‍ രാഹുല്‍(28) അടക്കമുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷന് സമീപം ആര്യാസ് ഗാർഡൻ ഹോട്ടലിൻ്റെ പാർക്കിങ്ങ് ഏരിയയില്‍ വെച്ചാണ് പ്രതികൾ പിടിയിലായത്.
നിയമ വിരുദ്ധമായി ആനപ്പല്ല് കൈവശം വച്ച് വിൽപ്പന നടത്തുന്നു എന്ന് തിരുവനന്തപുരം വനം ഇൻ്റലിജൻസിൽ നിന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കരികുളം വനം സ്റ്റേഷൻ അധികൃതര്‍ സ്ഥലത്ത് എത്തുകയായിരുന്നു. വന്യജീവി ഇനത്തിൽപ്പെട്ട ആനപല്ലും, ആനപല്ല് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.