പത്തനംതിട്ട : കുടുംബം ആഗ്രഹിച്ച വിധിയാണെന്നും കേസിൻ്റെ നിയമവശം മാത്രമാണ് കുടുംബം നോക്കിയതെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. പി പി ദിവ്യക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രവീൺ ബാബു.
പ്രതി മേൽകോടതിയിൽ അപ്പീൽ നൽകിയാൽ നവീൻ ബാബുവിൻ്റെ കുടുംബം അവിടെയും കക്ഷി ചേരും. കുടുംബം ഒരു രാഷ്ട്രീയത്തെയും ഭയപ്പെടുന്നില്ല. നിയമപരമായ പോരാട്ടമാണ് നടത്തുന്നത്. പോലീസിന് കേസിൻ്റെ തുടക്കം മുതൽ ഈ നിമിഷം വരെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. പോലീസ് അതു തന്നെയാണ് ചെയ്യേണ്ടത്. താൻ പാർട്ടി പ്രവർത്തകനല്ലെന്നും പാർട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ലെന്നും പ്രവീൺ ബാബു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. നിയമപരമായ അന്വേഷണം നടത്തി സത്യസന്ധമായ കുറ്റപത്രം സമർപ്പിക്കണം എന്നതാണ് തൻ്റെ ആവശ്യം.
പ്രശാന്തൻ ബിനാമി ആണെന്നതടക്കമുള്ള സംശയങ്ങൾ കുടുംബത്തിന് ഉണ്ട്. ക്ഷണിക്കപ്പെടാതെ പി പി ദിവ്യ യോഗത്തിലെത്തിയതിലും നവീൻ ബാബുവിനെ അവഹേളിക്കുന്ന ദൃശ്യം ടെലിക്കാസ്റ്റ് ചെയ്യുകയും ചെയ്തത് ഗൂഡാലോചനയുടെ ഫലമാണോ എന്ന് സംശയമുണ്ട്. യോഗത്തിൽ പി പി ദിവ്യയെ വിലക്കേണ്ട ഉത്തരവാദിത്വവും നേരിട്ട അപമാനത്തിൽ നവീൻ ബാബുവിനോട് ആശ്വാസവാക്ക് പറയേണ്ട ധാർമ്മിക ഉത്തരവാദിത്വവും കണ്ണൂർ കളക്ടർക്ക് ഉണ്ടായിരുന്നതായും പ്രവീൺ ബാബു അഭിപ്രായപ്പെട്ടു.