കോഴഞ്ചേരി: റവന്യു ഉദ്യോഗസ്ഥൻ നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിൻ്റെ കുടുംബം നടത്തുന്ന പോരാട്ടത്തിൽ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി ആറന്മുള മണ്ഡലത്തിൽ മത്സരിക്കുന്ന കുമ്മനം ഭവന സന്ദർശനത്തിൻ്റെ ഭാഗമായി ഓമല്ലൂരിൽ നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ കുടുംബ വീടായ കൊച്ചു മണ്ണിൽ എത്തി ബന്ധുക്കളെ സന്ദർശിച്ചു.
നീറുന്ന വേദനകൾക്കിടയിൽ ഒരു ചെറിയ ആശ്വാസമാണ് പുനരന്വേഷണമാവാം എന്ന കോടതി വിധിയെന്ന് മഞ്ജുഷയുടെ മാതാവ് ഓമനക്കുട്ടി ഗദ്ഗദകണ്ഠയായി അറിയിച്ചു. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയല്ലന്ന് ആരോപിക്കുന്ന കുടുംബം ഭരണകൂടം എന്തൊക്കെയോ മറയ്ക്കാൻ കൂട്ടു നില്കുകയാണെന്ന് ആരോപിച്ചു.
ഇക്കാര്യത്തിൽ അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്നും പാർട്ടി നേതൃത്വം ഇരട്ടതാപ്പാണ് കാണിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ എത്തും മുൻപേ തിടുക്കപ്പെട്ട് പോസ്റ്റുമോർട്ടം ചെയ്തതും പ്രമാദമായ സംഭവമായിട്ടും പോസ്റ്റ് മോർട്ടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പകർത്താതിരുന്നതും ബോധപൂർവമാണ്. ജനങ്ങൾ നല്ലത് മാത്രം പറയുന്ന ഉദ്യോഗസ്ഥനായിട്ടും സർക്കാരും പാർട്ടി നേതൃത്വവും മരണത്തിന് കാരണമായവരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.
തെളിവ് നശിപ്പിക്കാൻ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും കൂട്ടുനിന്നു. ബന്ധുക്കളുടെ ആരോപണങ്ങൾ തീരുന്നില്ല. റീ പോസ്റ്റുമോർട്ടം ചെയ്തിരുന്നാലും പാർട്ടി ഭരണത്തിൻ കീഴിലുള്ള ആരോഗ്യ വകുപ്പിലെ ഡോക്ടർമാരല്ലേ ചെയ്യുന്നതെന്ന ബന്ധുവിൻ്റെ ഗുരുതരമായ ചോദ്യം സംസ്ഥാന ഭരണത്തിൻ്റെ ജീർണതയാണ് പുറത്ത് കൊണ്ടുവരുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
സ്വന്തം ജില്ലയിലുള്ള മികച്ച റവന്യു ഉദ്യേഗസ്ഥനായിട്ടും ആരോഗ്യ മന്ത്രി കുടുംബത്തിനെ കൈവിട്ടു. സത്യം, നീതി ,ധർമ്മം എന്നിവ നാട്ടിൽ പുലരുന്നത് ഭരണാധിപന്മാരുടെ മികവിൻ്റെ അടിസ്ഥാനത്തിലാണ്. സി പി എമ്മിനെ സ്നേഹിച്ച് ഒപ്പം നിന്നവർക്കു പോലും നീതി നിഷേധിക്കപ്പെടുന്നതിൽ പാർട്ടി അണികളിൽ വലിയ അമർഷമുണ്ടെന്നും അത് ഇത്തവണ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും കുമ്മനം വെളിപ്പെടുത്തി.






