ന്യൂഡൽഹി: യുദ്ധഭീതി നിറഞ്ഞ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ തിങ്കളാഴ്ച 50 വിമാന സർവീസുകൾ നടത്തുന്നു. മാർച്ച് 9 ന് പശ്ചിമേഷ്യയിൽ നിന്ന് 50 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ പദ്ധതിയിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമായിട്ടുണ്ട്.
മാർച്ച് 7 ലെ യാത്രക്കാരുടെ കണക്കുകൾ പ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് 51 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തി. ആകെ 8,175 യാത്രക്കാരെ തിരികെ രാജ്യത്ത് എത്തിച്ചു. പശ്ചിമേഷ്യയിലെ എല്ലാ പ്രധാന വിമാനക്കമ്പനികളും ഈ പ്രവർത്തനത്തിൽ പങ്കാളികളാണ്. മാർച്ച് 8 ന് പശ്ചിമേഷ്യയിൽ നിന്ന് ആകെ 49 വിമാനങ്ങൾ സർവീസുകൾ പ്ലാൻ ചെയ്തിരുന്നു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇറാനും യുഎസ്-ഇസ്രായേലും തമ്മിലുള്ള യുദ്ധം കണക്കിലെടുത്ത്, ദുബായ്, അബുദാബി, റാസൽഖൈമ, ഫുജൈറ, മസ്കറ്റ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ നടത്താനുള്ള പദ്ധതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ നിലവിൽ പ്രവർത്തിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം സൂചന നൽകുന്നു.






