പരുമല : സാന്മാർഗ്ഗിക മൂല്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ സാന്മാർഗ്ഗിക,മാനുഷിക മൂല്യങ്ങൾ തകർക്കുന്ന സിനിമകളും, പരസ്യങ്ങളും പൊതു സമൂഹം തിരസ്കരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാബാവാ.
സമൂഹത്തെ കാർന്നുതിന്നുന്ന രോഗമായി ലഹരി ഉപയോഗം മാറി. ലഹരി ഉപയോഗിക്കരുതെന്ന് പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ല.ലഹരി വിപത്തിനെതിരെ സന്നദ്ധപ്രവർത്തനം അനിവാര്യമാണ്. സഭയിലെ വൈദികരുടെ പത്നിമാർക്ക് ഈ ദൗത്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണം.
അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ സമൂഹത്തെ ദോഷമായി ബാധിക്കുന്നുണ്ട്. പഴയകാലത്തെ ചില സിനിമകൾ നല്ല സന്ദേശം നൽകുന്നവയായിരുന്നു. എന്നാൽ ഇന്ന് എങ്ങനെ ബാങ്ക് കൊള്ളയടിക്കാം, എങ്ങനെ ആളുകളെ കൊല്ലാം എന്നതൊക്കെയാണ് സിനിമകളുടെ പ്രമേയമെന്നും ബാവാ കൂട്ടിച്ചേർത്തു.
മോബ കേന്ദ്ര വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി കുട്ടി തരകൻ കൊച്ചമ്മയിൽ നിന്നും ഒരു ലക്ഷം രൂപ സ്വീകരിച്ച് മോബയുടെ ജീവകാരുണ്യ നിധി പരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു.
അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, വൈസ് പ്രസിഡന്റുമാരായ ഫാ.സോളു കോശി രാജു, ജസ്സി വർഗ്ഗീസ്, കേന്ദ്ര സെക്രട്ടറി റെയ്ച്ചൽ പി.ജോസ്, ട്രഷറാർ ഷൈനി സാം, ജോയിന്റ് സെക്രട്ടറിമാരായ മിനി ഉമ്മൻ, മിനി സൈമൺ എന്നിവർ പ്രസംഗിച്ചു.