ആലപ്പുഴ : അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി.
ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.






