കൊച്ചി : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ വ്ലോഗ്ഗെർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ടർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
സ്വിമ്മിംഗ് പൂളൊരുക്കിയ വാഹനത്തിന്റെ റജിസ്ടേഷൻ റദ്ദാക്കും. ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു .
നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സഞ്ജു, കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.