കൊല്ലം : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് വന്ന പെൺകുട്ടിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചു. ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്പ് എടുത്തത്. പരാതിയെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിനെ മാറ്റിനിർത്തി.
പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് അബദ്ധത്തിൽ തെരുവുനായ കടിച്ചു പരുക്കേറ്റ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെൺകുട്ടിക്ക് കുത്തിവച്ചത്. ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ എത്തി ചർച്ച നടത്തി.അന്വേഷണത്തിനായി ഡോക്ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും നിരീക്ഷണത്തിനായി പെൺകുട്ടിയോട് ഇന്നു വീണ്ടും എത്താൻ പറഞ്ഞതായും ആശുപത്രി അധികൃതർ പറഞ്ഞു.






