തിരുവനന്തപുരം : തേവലക്കരയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെ അലംഭാവത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.
ഇതില്‍ സ്‌കൂള്‍ കോമ്പൗണ്ടിലൂടെ വൈദ്യുതി ലൈന്‍ കടന്ന് പോകാന്‍ പാടില്ലെന്നു പറഞ്ഞിട്ടുണ്ട്. ഇതൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും മന്ത്രി ചോദിച്ചു. ഒരു മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
‘സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നല്‍കിയിട്ടുള്ള നൂറോളം നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിരുന്നു വൈദ്യുതി കമ്പി സ്‌കൂള്‍ കോമ്പൗണ്ടിലൂടെ പോകാന്‍ പാടില്ലെന്നത്. അങ്ങനെയുണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം കൃത്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്.
സ്‌കൂളില്‍ ഇത്തരത്തില്‍ ഇലക്‌ട്രിക് ലൈന്‍ കടന്നുപോകുന്നത് അധ്യാപകരും പ്രധാന അധ്യാപകനും കാണുന്നതല്ലേ? ഹൈസ്‌കൂള്‍ എച്ച്‌എമ്മിനും അധ്യാപകര്‍ക്കുമെല്ലാം പിന്നെ എന്താ ജോലി. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ മന്ത്രി കൂട്ടിച്ചേർത്തു.