ഇടുക്കി : അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജുവാണ് മരിച്ചത്.ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 10.45-നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ വീട്ടിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.അപകട ഭീഷണിയെത്തുടർന്ന് പ്രദേശത്തെ 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപാർപ്പിച്ചിരുന്നു.ബിജുവും ഭാര്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് അപകടം ഉണ്ടായത് .50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു.രണ്ടു വീടുകൾ തകർന്നു.






