കോട്ടയം: ആധുനിക സാങ്കേതികവിദ്യയും ബുദ്ധിയും ചേരുമ്പോൾ കൃഷിയിൽ സമൃദ്ധി ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവനായ നീണ്ടൂർ കൃഷിഭവൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭവൻ സ്മാർട്ട് ആകുന്നതിനൊപ്പം സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടും.
കാർഷിക മേഖലയുടെ വികസനത്തിന് സഹകരണവകുപ്പ് മികച്ച പിന്തുണയാണ് നൽകുന്നത്.
കാർഷികമേഖലയുടെ വളർച്ച അഖിലേന്ത്യാതലത്തിൽ 2.1 ശതമാനം മാത്രമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 4.65 ശതമാനം ആണ്. നെല്ല് സംഭരിച്ച വകയിൽ 2024 വരെ 1109 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു. നീണ്ടൂർ കൃഷിഭവന് സമീപമുളള ബെന്നി തോമസ് തോട്ടത്തിലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ തുറമുഖം-ദേവസ്വം- സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.