ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ അരലക്ഷത്തിലധികം ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. വള്ളസദ്യയ്ക്കും സമൂഹസദ്യയ്ക്കും മുന്നോടിയായി ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അഗ്നിപകർന്നു.
ഇന്ന് രാവിലെ 9.30 ന് ക്ഷേത്രശ്രീകോവിലിൽ നിന്ന് പകർന്ന ഭദ്രദീപം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഏറ്റുവാങ്ങി വള്ളപ്പാട്ടോടെ ഊട്ടുപുരയിൽ എത്തിച്ചു നിലവിളക്കിൽ അഗ്നി പകർന്നു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്ന് പാചക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കങ്ങൾ കൺവീനർ പുതുകുളങ്ങര സുരേഷിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 10:30 ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടുകൂടി 52 പള്ളിയോടങ്ങളിൽ എത്തുന്നവരും ക്ഷേത്രാങ്കണത്തിൽ എത്തും. അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുന്നതിനാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വള്ളസദ്യക്കുള്ള വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് മറ്റ് ഭക്തജനങ്ങൾക്കുമാണ് സദ്യ വിളമ്പുന്നത്. ഭക്തജനങ്ങൾക്ക് സംഭാവന നൽകുന്നതിന് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ചേർന്ന് തയ്യാറാക്കിയിട്ടുള്ള വിവിധ ടിക്കറ്റുകൾ ലഭ്യമാണ്.
സംഭാവന നൽകുന്നവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിച്ചിട്ടുള്ളത്. കരയിലെ വിശിഷ്ട വ്യക്തികൾക്ക് വിനായക ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി സദ്യ നൽകും. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ശനിയാഴ്ച കാലത്ത് 10 മണിക്ക് ആറന്മുള ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിച്ചേരുന്നവരെ പള്ളിയോട സേവാസംഘവും, ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ച് ആനക്കൊട്ടിലിൽ സമർപ്പിക്കും.
ചടങ്ങിൽ ദേവസ്വം അഡ്മിനിട്റ്റീവ് ഓഫീസർ രേവതി മലയാലപ്പുഴ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ട്രഷറാർ രമേശ് മാലിമേൽ, അരി വഴിപാടായി സമർപ്പിച്ച സന്തോഷ് നായർ, കൺവീനർ പുതുക്കുളങ്ങര സുരേഷ്, നിർവ്വാഹ സമതിയഗം രവീന്ദ്രൻ നായർ, ഹരിചന്ദ്രൻ, കെ.എസ്.സുരേഷ് കുമാർ, അജയ് ഗോപിനാഥ്, ബി കൃഷ്ണകുമാർ, ഡോ. സുരേഷ്, പാർത്ഥസാരഥി ആർ.പിള്ള, റ്റി.കെ.രവീന്ദ്രൻനായർ, വിജയകുമാർ, ശശികണ്ണങ്കേരി, മാലക്കര ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.






