ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇന്ന് (26) തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു നിർവഹിക്കും. രാവിലെ 11 മണിക്ക് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
തമിഴ്നാട് വികസന, ഇൻഫർമേഷൻവകുപ്പ് മന്ത്രി എം പി സ്വാമിനാഥൻ സന്നിഹിതനാകും.സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ഇവിടെ ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചത്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയില്‍ ഉണ്ടായിരുന്ന ജയിലിലാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാമസ്വാമി നായ്ക്കരെ അടച്ചത്.