കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയില്‍ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസം സാമ്പത്തിക പ്രശ്‌നമായിരുന്നുവെന്നും ബജറ്റിന് പുറത്ത് ധനസ്രോതസ് ഉണ്ടെങ്കിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുവെന്ന ചിന്തയില്‍ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഇതേ കിഫ്ബിയില്‍ നിന്നു തന്നെയാണ് കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനും പണം നല്‍കിയത് .മധ്യ കേരളത്തിലെ മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി സിസിആര്‍സിയെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചു.
എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ക്യാംപസിലെ 12.63 ഏക്കറില്‍ 6.35 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒമ്പതുനില കെട്ടിടമാണിത് ഉയര്‍ന്നത്. 16 ലിഫ്റ്റ്, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ്, ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയക്കായും പ്രത്യേക സൗകര്യമുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. 360 കിടക്കകളുള്ള കാന്‍സര്‍ സെന്ററില്‍ ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.






