കോട്ടയം : കലാലയങ്ങളിലടക്കം കുട്ടികൾ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന സിനിമകൾ കുട്ടികൾക്ക് പ്രചോദനമാകുന്നുണ്ട്. ലഹരി പ്രശ്നമല്ലെന്ന തെറ്റായ സന്ദേശമാണ് ചില സിനിമകൾ നൽകുന്നത്. ലഹരിയിലേക്ക് വീഴുന്നവർക്ക് സർക്കാർ മദ്യം ഒഴുക്കി പ്രോത്സാഹനം നൽകുന്നു. സിന്തറ്റിക്ക് ഡ്രഗുകളിൽ നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടണം. ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസിന്റേത് മികച്ച മാതൃകയാണ്.
ലഹരിവലയിൽ നിന്നും മൊബൈൽ ഫോണുകളിൽ തളയ്ക്കപ്പെടുന്ന ബാല്യത്തിൽ നിന്നും കുട്ടികളെ കളിക്കളങ്ങളിലേക്കാണ് കളക്ടർ സ്വാഗതം ചെയ്തത്. കുട്ടികൾ വായനാശീലത്തിൽ വളരണമെന്നും ലോകത്തെ ജയിച്ചവരുടെ ചരിത്രം കുട്ടികൾക്ക് പ്രചോദനമാകണമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ രാവിലെ പ്രഭാതനമസ്ക്കാരത്തിന് ശേഷം പ്രദക്ഷിണവും, കുരുത്തോല വാഴ്വും, വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. കുറിയാക്കോസ് മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകി. കഷ്ടാനുഭവ ആഴ്ച്ചയിൽ പരിശുദ്ധ കാതോലിക്കാബാവാ മാതൃഇടവകയിൽ താമസിച്ച് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി എം.എ.അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി സെബിൻ ബാബു പുതുപ്പറമ്പിൽ എന്നിവർ അറിയിച്ചു.