പത്തനംതിട്ട : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കുന്നു . ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവർ ആചരിക്കുന്നത് .
ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക. മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളിയായി കാണുന്നത് . ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കുന്നുണ്ട്.
പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്‌നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. ഞായർ ഈസ്റ്ററോടെ വലിയ നൊയമ്പ് കാലത്തിന് പരിസമാപ്തിയാകും.