പത്തനംതിട്ട: സർക്കാരിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനങ്ങളുടെ നിർദ്ദേശങ്ങൾ തേടിയുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിൽ ഭാഗമായി പ്രമോദ് നാരായൺ എംഎൽഎയും.
റാന്നിയിൽ ക്നാനായ സഭാ അധ്യക്ഷൻ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഭവന സന്ദർശനത്തിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം എംഎൽഎയും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രത്യേക കത്തും അനുബന്ധ രേഖകളും അദ്ദേഹം മെത്രാപ്പോലീത്തക്ക് കൈമാറി.
ഗവി, പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികൾക്ക് വലിയ സാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലയിൽ പ്രാദേശികമായി റബ്ബർ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ഉണ്ടാകണം. ശബരിമലയുടെ പ്രസക്തി കണക്കിലെടുത്ത് കിഴക്കൻ മേഖലയിൽ ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കണം. വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ സാധ്യതയുള്ളതും നാട്ടിൽ തന്നെ ജോലി ലഭിക്കുന്നതുമായ പുതിയ കോഴ്സുകൾ, കോളേജുകൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നവകേരള സദസ്സിൽ മെത്രാപ്പോലീത്ത പങ്കുവെച്ച നിർദ്ദേശങ്ങളുടെ തുടർച്ചയായിയാണ് പെരുന്തേനരുവി ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഇതിനായി ഏഴ് കോടി രൂപ സർക്കാർ വക ഇരുത്തിയിട്ടുണ്ട്. റാന്നിയുടെ വികസന സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഉള്ള നിർദ്ദേശങ്ങൾ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അസംബ്ലി ചാർജ് ഓഫീസർ ഡോ. എൻ. വിനോദ്, കില റിസോഴ്സ് പേഴ്സൺ സതീഷ് കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.






