പത്തനംതിട്ട: പൊതുജനങ്ങളിൽ നിന്നും പണം വാങ്ങിക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും റിസർവ് ബാങ്കിന്റെ അംഗീകാരം വേണമെന്ന നിയമത്തിന് വിപരീതമായി പ്രവർത്തിച്ചുവന്ന ജി ആൻഡ് ജി ഫിനാൻസ് സ്ഥാപനത്തിന്റെ എം ഡി മാരിലൊരാളെ കോയിപ്രം പോലീസ് ഫോർമൽ അറസ്റ്റ് ചെയ്തു. തെള്ളിയൂർ ശ്രീരാമസദനം വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വിനായരെ(58)യാണ് അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേ അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവർ ഉൾപ്പെടെ നാല് മാനേജിങ് ഡയറക്ടർമാർ പ്രതികളായ നിരവധി കേസുകളിലൊന്നായ, തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മുരുപ്പേൽ വീട്ടിൽ ശ്രീജ വാദിയായ കേസിലാണ് ഫോർമൽ അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ സ്ഥിരനിക്ഷേപമായി പണം ഇടുന്നവർക്ക് 16-18 ശതമാനം പലിശ ലഭിക്കുമെന്നും, എപ്പോൾ ആവശ്യപ്പെട്ടാലും തിരികെ നൽകാമെന്നും, റിസർവ് ബാങ്ക് അംഗീകാരമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു ശ്രീജയിൽ നിന്നും 23,25,000 രൂപ നിക്ഷേപമായി കബളിപ്പിച്ചെടുക്കുകയായിരുന്നു.
നേരത്തെ പിആർഡി ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് ജി ആൻഡ് ജി ഫിനാൻസ് എന്ന് പേര് മാറ്റി തെള്ളിയൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്നു. കുറിയന്നൂർ തോണിപ്പുഴ എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിച്ചുവന്നിരുന്നു. 2019 ജൂൺ 12, 2021 ഏപ്രിൽ 19 തീയതികളിൽ ആയാണ് ഇത്രയും തുക ശ്രീജയെക്കൊണ്ട് നിക്ഷേപിപ്പി
ച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 19ന് ലഭിച്ച പരാതി പ്രകാരമെടുത്ത കേസ് ആണിത്.
സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ജി ആൻഡ് ജി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 500 ലധികം കേസുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മൂന്നാം പ്രതിയായ സിന്ധുവിനെ ഈ വർഷം ഫെബ്രുവരി ആറിന് കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിൽ പാർപ്പിച്ചു വരികയാണ്.
കോടതി ഉത്തരവ് പ്രകാരം ഇവരെ മാർച്ച് 19 ന് കോയിപ്രം പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസുകളിൽ ഇവരുടെ പങ്ക് വെളിവാക്കപ്പെടുന്നതിനും, പൊതുജനങ്ങളിൽ നിന്നും തട്ടിയെടുത്ത പണം എങ്ങനെ വിനിമയം ചെയ്തു എന്നും മറ്റുമുള്ള വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ അന്വേഷണം നടന്നുവരികയാണ്. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.