ന്യൂഡൽഹി : ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ വാക്കുകളും ട്രോളുകളുമായി സൈബർ ആക്രമണം നടന്നത് . വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്.
അഭിഭാഷകയായ മിസ്രിയുടെ മകളുടെ പൗരത്വവും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അവർചെയ്ത നിയമസഹായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകൾ ഇട്ടത് . സൈബർ അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. അതേസമയം , മിസ്രിയെ പിന്തുണച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട് .