തിരുവനന്തപുരം : അപകീർത്തി കേസിൽ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്ന് ഷാജനെ അറസ്റ്റു ചെയ്തത്. ഷര്‍ട്ടിടാന്‍പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും ഷാജൻ സ്കറിയ പറഞ്ഞു. രാത്രി 11.45 ഓടെ വഞ്ചിയൂരിലെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു.
2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ അപമാനിച്ചെന്നും യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.