തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും .മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ തുടർച്ചയായാണ് ബഹിഷ്കരണം.
ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും.
രോഗികൾക്ക് ആനുപാതികമായ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക,ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതൽ ഡോക്ടർമാർ സമരരംഗത്തുള്ളത്. പ്രശ്‌നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്ന് ഡോക്ടർമാരുടെ സംഘടന കുറ്റപ്പെടുത്തുന്നു.






