കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആര്‍.ശശിധരന്‍. ചെറുകോല്‍ ലോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ മരണത്തെ അടല്‍ബിഹാരി വാജ്പേയി അനുസ്മരിച്ച സന്ദര്‍ഭം ഓര്‍മപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
“കുംഭം ഉടഞ്ഞു അമൃത് പടര്‍ന്നു” എന്ന വൈകാരിക നിമിഷം തന്നെയാണ് ഇന്നും ഓര്‍മ വരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാ ഗുണത്തോടും ജീവിച്ച് ജീവിതത്തെ സമൂഹത്തിനായി സമര്‍പ്പിച്ച സ്വയം സേവകനായിരുന്നു ഡോ. വി.പി വിജയമോഹന്‍. ലോകത്തെ മഹത്തരമാക്കുന്ന പ്രവര്‍ത്തനത്തിനായാണ് ഭാരതം ശക്തി ശാലിയാകേണ്ടത്. അതിനായി പ്രവര്‍ത്തിക്കുന്നവരാണ് സ്വയംസേവകര്‍ .
സ്വയം സമര്‍പ്പണത്തിലൂടെ ജീവിതം മഹത്വമാക്കുന്നവനാണ് സ്വയം സേവകന്‍ . അപ്രകാരമുള്ള സ്വയം സേവകര്‍ക്കു മാതൃകയായ ജീവിതത്തിനുടമയായിരുന്നു വിജയമോഹന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. അമൃതകലശം ഉടയുമ്പോള്‍ അമൃത് പരക്കുന്നത് പോലെ മഹാന്മാര്‍ ശരീരം വെടിഞ്ഞാലും അവര്‍ ഉയര്‍ത്തിയ ആദര്‍ശവും ചിന്തകളും സമൂഹത്തില്‍ പരക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ല സഹസംഘചാലക് സി.എന്‍.രവികൂമാര്‍ അദ്ധ്യക്ഷനായി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദ മഹാരാജ്. മാക് ഫാസ്റ്റ് കോളേജ് ഡയറക്ടര്‍ റവ.ഫാ. ഡോ.ചെറിയാന്‍ കോട്ടയില്‍, തുകലശേരി അമൃതാനന്ദമയിമഠം മഠാധിപതി ഭവ്യാമൃത പ്രാണ, കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദ പൂര്‍ണിമ, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കെ.ആര്‍. സന്തോഷ്‌കുമാര്‍, സംസ്‌കൃതി സേവാസമിതി അദ്ധ്യക്ഷന്‍ ടി.കെ. ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ ജന.സെക്രട്ടറി പ്രദീപ് അയിരൂര്‍, തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ ഡോ.എം.അഹമ്മദുള്‍ കബീര്‍, ശ്രീഭൂതനാഥ വിലാസം ഹിന്ദുമത പരിഷത്ത് രക്ഷാധികാരി എന്‍.പത്മകുമാര്‍, മൂക്കന്നൂര്‍ ജ്ഞാനാനന്ദ ഗുരുകുലം പ്രിന്‍സിപ്പാള്‍ ശ്രീ.ജി.ബിജു, എബിവിപി ജില്ലാ അദ്ധ്യക്ഷന്‍ അരുണ്‍ മോഹന്‍, ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.എസ്.ഗിരീഷ്, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് എസ്.ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.