പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 12 മനുഷ്യ ജീവനുകളാണ് വന്യമൃഗ ആക്രമത്തിൽ നഷ്ടമായത്. മനുഷ്യരുടെ ജീവൻ നഷ്ടമാകുന്നത് നഷ്ടപരിഹാരം കൊണ്ട് നികത്താൻ കഴിയുന്നതല്ല. വന്യമൃഗ ആക്രമണം വർധിക്കുന്നതിൻ്റെ കാരണം സംസ്ഥാന സർക്കാരിന് മനസ്സിലാക്കാൻ കഴിയാത്തതാണ് സ്ഥിതി വഷളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തനംതിട്ടയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. മറ്റ് സംസ്ഥാനങ്ങളിൽ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ പദ്ധതികൾ ഉള്ളതിനാലാണ് അവിടെ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയാൻ കാരണം.
കേരളത്തിൽ 5 ൽ അധികം സീറ്റുകളിൽ ഇത്തവണ ബി ജെ പി വിജയിക്കും. പത്തനംതിട്ടയിൽ അനിൽ ആൻ്റണിയുടെ വിജയം ഇത്തവണ ഉറപ്പാണ്. ഇക്കുറി കേരളത്തിലെ വോട്ടന്മാരുടെ പ്രതികരണം ബി ജെ പി ക്ക് അനുകൂലമാണ്. മോദിയിൽ വോട്ടർമ്മാർ വിശ്വസിക്കുന്നു. കേരളത്തിൽ എൽ ഡി എഫും യു ഡി എഫും നിരന്തരം മതേതരത്വം പൗരത്വ നിയമം എന്നൊക്കെ പറയുന്നത് സഹകരണ അഴിമതി ഉൾപ്പടെയുള്ള അവരുടെ അഴിമതിയും മിസ് മാനേജ്മെൻ്റും പൊതുജനങ്ങളിൽ നിന്ന് മറക്കാനായാണ്.ഇഡി അന്വേഷണ ഏജൻസി ആണെന്നും കോടതിയുടെ മേൽനോട്ടത്തിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു .
അടുത്തിടെ കോൺഗ്രസ് എം പി യുടെ വസതിയിൽ നിന്നും 350 കോടി രൂപയാണ് പിടികൂടിയത്. അതാണ് കോൺഗ്രസ് പാർട്ടി. ഇലക്ട്രൽ ബോണ്ടിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി 1500 ൽ പരം എം എൽ എ മാരും 300 ഓളം എം പി മാരുമുള്ള ബി ജെ പി ക്ക് 100 ൽ താഴെ എം എൽ എ മാരുള്ള ഡിഎംകെ ക്ക് ലഭിച്ച സംഭാവനയുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ സംഭാവനയാണ് ലഭിച്ചത്. ഇലക്ട്രൽ ബോണ്ട് ബാങ്ക് അക്കൗണ്ടിലാണെന്നും കള്ളപ്പണമായല്ല ലഭിച്ചത് എന്നും സി പി എം നെതിരെയുള്ള വ്യാജ്യ അക്കൗണ്ട് ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ച് പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.