പത്തനംതിട്ട: വീട്ടിൽ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാൻ എന്ന് വിളിക്കുന്ന സനീഷ്( 39 ) ആണ് പിടിയിലായത്. കൂടൽ എലിയാംമൂല തണ്ണീർ പന്തലിൽ വീട്ടിൽ ശശി(60) ക്കാണ് ഇയാളുടെ മർദ്ദനമേറ്റത്. 18 ന് വൈകിട്ട് ഒമ്പതോടെയായിരുന്നു സംഭവം.
ഇദ്ദേഹത്തിന്റെ മകനും പ്രതിയും സുഹൃത്തുക്കളാണ്, നേരത്തെയും ഈ വീട്ടിലെത്തി ഇയാൾ മകനുമൊത്ത് മദ്യപിച്ചിരുന്നു. അപ്പോഴൊക്കെയും ശശി വിലക്കാറുമുണ്ട്. കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയിൽ കയറിയിരിക്കുന്നതും തുടർന്ന് മദ്യപിക്കുന്നതും കണ്ടപ്പോൾ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താൽ വീണ്ടുമെത്തി ശശിയെ അസഭ്യം വിളിച്ചുകൊണ്ട് നെഞ്ചിൽ തള്ളി താഴെയിട്ടു. തുടർന്ന് തടികഷ്ണം കൊണ്ട് തലയ്ക്കും മുഖത്തും മറ്റും മർദ്ദിക്കുകയായിരുന്നു.
ഇടത് പുരികത്തിന് താഴെയായി മുഖത്തും ചെവിക്കു പിന്നിൽ തലയിലും മുറിവുകൾ ഉണ്ടായി. പുറം ഭാഗത്തും ഇടതു തോളിലും മുറിവ് സംഭവിച്ചു. അടികൊണ്ടു സമീപത്തെ തോട്ടിൽ വീണപ്പോൾ വലത് കാലിലും മുറിവുണ്ടായി. സംഭവം കണ്ടു വന്ന ആളുകൾ ചേർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞ ശശിയുടെ മൊഴി കൂടൽ പോലീസ് രേഖപ്പെടുത്തി, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കൂടലിൽ നിന്നും പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.