കോന്നി : മുറിഞ്ഞകൽ ഗ്രാമം ഇന്നുണർന്നത് വലിയ അപകട വാർത്തയറിഞ്ഞ്. മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ച അപകടം നടന്നത് ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു.
കോന്നി മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു നിഖിൽ, ബിജു എന്നിവരാണ് മരിച്ചത്. നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാലു പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഇക്കഴിഞ്ഞ നവംബർ 30 ന് വിവാഹിതരായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു ആഘോഷത്തിന് പോയ ശേഷം മടങ്ങിവന്നപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മത്തായി ഈപ്പനും ബിജുവും ചേർന്ന് കുട്ടിക്കൊണ്ട് വരുന്നതിനിടെയാണ് അപകടം. തെലുങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കാർ വെട്ടിപ്പൊളിച്ചാണ് അതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ബസിൻ്റെ മുൻഭാഗം തകർന്നു. കാറിൽനിന്നും തെറിച്ച് വീണ അനുവിന് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ജീവനുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മറ്റുള്ളവർ അപകടസ്ഥലത്ത് മരിച്ചു.
ബസ് യാത്രക്കാരായ തെലുങ്കാന സ്വദേശികളായ അയ്യപ്പന്മാർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. മുറിഞ്ഞകൽ ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം പാലക്കാട് കല്ലടിക്കോട്ട് സിമൻ്റ് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ചു 3 ദിവസം പിന്നിടുമ്പോഴാണ് കോന്നി മുറിഞ്ഞകല്ലിൽ നാല് ജീവനുകൾ അപകടത്തിൽ പൊലിഞ്ഞത്.