കൊച്ചി : സർക്കാർ ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു . സ്പാർക്കിലെ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഇനി സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പ് തരണമെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്.ഡി എ കുടിശിക ഉൾപ്പടെ സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സന്ദേശം. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.






