തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം പോർവിളിയുമായി പെരിങ്ങര ജങ്ഷനിൽ തടിച്ചുകൂടി.
മാരാകായുധങ്ങളുമായി ചേരിതിരിഞ്ഞ് അറുപതോളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അടിപിടി. സംഭവം കലശലായതോടെ പിൻതിരിപ്പിക്കാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരേയും ഇവർ അസഭ്യവർഷം നടത്തി.
പോലീസ് എത്തുമെന്ന് അറിഞ്ഞ് ഇവർ താമസ സ്ഥലത്തുനിന്ന് കടന്നു. കഴിഞ്ഞ ദിവസം വൈകിട്ടും പെരിങ്ങര ജങ്ഷനിലും സംഘർഷ സാഹചര്യം ഉണ്ടായി. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ പരസ്പരം പിൻമാറുക ആയിരുന്നു. പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പറയപ്പെടുന്ന ഇവരിൽ മിക്കവർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും, അധികൃതർ സംഭവത്തെ ഗൗരവമായി കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.