ന്യൂഡൽഹി : ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര–വ്യോമ–സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിസ്രി അറിയിച്ചു .
പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണ വെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർച്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു .
നേരത്തെ ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണായായെന്ന് പ്രഖ്യാപിച്ചിരുന്നു .രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് ഇന്ത്യയും പാകിസ്ഥാനും അറിയിച്ചു .തീരുമാനത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിഷേധിച്ചു.