ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണ (64)യുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. നാളെ പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് മൂന്ന് മുതിർന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരും മൂന്ന് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അമേരിക്കയിൽ എത്തിയത്.
ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്ന തഹാവൂർ റാണ പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമാണ്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ പാകിസ്താനി അമേരിക്കൻ ഭീകരൻ ദാവൂദ് ഗിലാനിക്ക് യാത്രാ രേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് മാർച്ചിൽ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.
ഇന്ത്യയിലെത്തുന്ന റാണയെ കസ്റ്റഡിക്കായി ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.പിന്നീട് മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും .