ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്ത് വിപുലമായ പരിപാടിക്ക് തുടക്കം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി യോഗ മാറിക്കഴിഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.
വിശാഖപട്ടണത്തെ ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു. രാവിലെ ആറര മുതല്‍ 7.45 വരെയാണ് ചടങ്ങ്. ചടങ്ങിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേടാനും ആന്ധ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി നഗരത്തിലുടനീളം സംസ്ഥാന സര്‍ക്കാര്‍ 11 ഇടങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. പുലര്‍ച്ചെ 5 മുതല്‍ പരിപാടികള്‍ തുടങ്ങി. 20,000ത്തിലേറെ പേര്‍ പരിപാടികളുടെ ഭാഗമാകുമെന്നു മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞിരുന്നു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈനികര്‍ക്കൊപ്പം യോഗ ദിന പരിപാടികളില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ അഹമ്മദാബാദിലെ പരിപാടികളില്‍ പങ്കെടുത്തു.