കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങൾക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ് പൊലീസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകൾ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.






