തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു ശേഷം 6 45 നു ആറാട്ടെഴുന്നള്ളത് പൂർത്തിയാക്കുന്ന വേളയിൽ പടപ്പാട് ഭഗവതി ജീവിതയിൽ കരുനാട്ടുകാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും, തുടർന്ന് കാവിൽ , പടപ്പാട് ഭഗവതിമാർ കാവുംഭാഗം തിരു ഏറൻകാവ് ക്ഷേത്രത്തിൽ ഒന്നായി എഴുന്നള്ളും.
വൈകിട്ട് 8 നു ആലംതുരുത്തി ഭഗവതിക്ക് സ്വീകരണം. 8 15 നു കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാരെ തിരു ഏറൻകാവ് ക്ഷേത്രത്തിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടു കൂടി കാവിൽ നഗരിയിലേക്ക് ആനയിക്കുന്നു.മേള പ്രമാണി തിരുവല്ല രാധാകൃഷ്ണൻ പഞ്ചവാദ്യം നയിക്കും.
തുടർന്ന് അഭിമുഖങ്ങളായി എഴുന്നള്ളി നിൽക്കുന്ന മൂന്നു ഭഗവതിമാർക്കുമായി ഒരേ സമയം ത്രിദേവത ദർശനത്തോട് കൂടി മഹാദീപാരാധന നടക്കും. ശേഷം കാവിൽ, പടപ്പാട് ഭഗവതിമാർ കരുനാട്ടുകാവ് ക്ഷേത്ര മൈതാനിയിലും, ആലംതുരുത്തി ഭഗവതി അഞ്ചൽകുറ്റി ജംഗ്‌ഷൻ നിലും ജീവിത കളിക്കും. 9 നു ക്ഷേത്ര മൈതാനിയിൽ സേവയും, മേളവും നടക്കും.9.30 ന് പടപ്പാട് ഭഗവതിയെ യാത്രയാക്കി കരുനാട്ടുകാവ് ദേവിയെ അകത്തെഴുന്നള്ളിക്കും.
തുടർന്ന് അത്താഴപൂജയും ശ്രീഭൂതബലിയും നടക്കും.ക്ഷേത്രം തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട് ക്ഷേത്രം മേൽശാന്തി ശരത് പരമേശ്വർ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ശ്രീകുമാർ ശ്രുതി , വൈസ് പ്രസിഡണ്ട് ശ്രീ രമേശ് പൈ മൂവിടത്തെട്ട് , സെക്രട്ടറി ആത്മാറാം കിളന്നുപറമ്പിൽ മറ്റു ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും