കോന്നി : സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക നിലവാരത്തിലുള്ള ചികിത്സ ഏറ്റവും വേഗതയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.കെ യു ജനീഷ് കുമാര്‍ എംഎല്‍എ ചടങ്ങിൽ അധ്യക്ഷനായി
മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബര്‍ റൂമും ഓപ്പറേഷന്‍ തിയേറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. ഒപി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.
27 ലക്ഷം രൂപ ചിലവഴിച്ചാണ് 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി നിര്‍മിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 363 കോടി രൂപയുടെ വികസനം കോന്നി മെഡിക്കല്‍ കോളജില്‍ നടന്നു. ആദ്യഘട്ടത്തില്‍ 167.33 കോടി രൂപ ചെലവഴിച്ചു. എംബിബിഎസ് കോഴ്സിന്റെ നാലാം ബാച്ച് ഓഗസ്റ്റില്‍ ആരംഭിക്കും. നിലവില്‍ 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. പിജി കോഴ്സ് തുടങ്ങാനുള്ള നടപടി പുരോഗമിക്കുന്നു.