കോട്ടയം : കുമരകം – കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആറ്റാമംഗലം പള്ളി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.
അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 12.5 മീറ്റർ നീളമുള്ള മൂന്ന് ലാൻഡ് സ്പാനുകൾ ഉൾപ്പെടെ ആകെ 107.1 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. 13 മീറ്ററാണ് വീതി. സെൻട്രൽ സ്പാനിന് 26.5 മീറ്റർ നീളമുണ്ട്. കോട്ടയം ഭാഗത്തേക്ക് 45 മീറ്ററും കുമരകം ഭാഗത്തേക്ക് 35 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ 110 മീറ്റർ നീളത്തിൽ സർവീസ് റോഡും നിർമിച്ചു.
റോഡ് സുരക്ഷാ ക്രമീകരണങ്ങളായ ഒ.എച്ച്.എം, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്റ്റീവ് സ്റ്റഡ്സ്, എൽ.ഇ.ഡി ലൈറ്റുകൾ, ദിശാബോർഡുകൾ, സ്പീഡ് ലിമിറ്റ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.നാലു മീറ്റർ വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്.






