ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു.
അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ എത്തിക്കുന്നതിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗജന്യ ബസുകൾ ഏർപ്പെടുത്തും.
ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്. നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്.