തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് വിധേയയാക്കിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ സുബിൻ എന്ന കാളിദാസ് (23) ആണ് പിടിയിലായത്.
2021 ജനുവരി ഒന്നിനും 2024 മാർച്ച് 31 നുമിടയിലുള്ള കാലയളവിൽ പലയിടങ്ങളിൽ വച്ചാണ് 17 കാരിയെ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് അടുപ്പത്തിലായ ശേഷം, 2021 ൽ ഒരു ദിവസം തിരുവല്ല ഇടിഞ്ഞില്ലം വേങ്ങലിലുള്ള പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി റോഡരികിൽ വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടി.
പിന്നീട് 2023 മാർച്ചിൽ ചോറ്റാനിക്കരയിൽ ഉള്ള ഒരു വീട്ടിൽ നിന്നും മോട്ടോർസൈക്കിളിൽ കയറ്റി എറണാകുളത്ത് റബ്ബർ തോട്ടത്തിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് നവംബർ 25ന് കോട്ടയം മണിമലയിലെ ഇയാളുടെ വീട്ടിൽ കൊണ്ടുപോയശേഷം, അടുത്തുള്ള റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു.
കുട്ടിയുടെ മൊഴി അനുസരിച്ച് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ. കേസ് രജിസ്റ്റർ ചെയ്യുകയും, പീഡനം ആദ്യം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ, എഫ് ഐ ആറും മൊഴിയും തിരുവല്ലയിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം തിരുവല്ല പോലീസ് ആരംഭിക്കുകയായിരുന്നു.
പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണനാണ് അന്വേഷണം നടത്തിയത്. പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച മോട്ടോർസൈക്കിൾ പിതാവ് സുരേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ വെളിവായി. വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ പോലീസ് നിർദ്ദേശിച്ചുവെങ്കിലും എത്തിക്കാൻ കൂട്ടാക്കാതെ വാഹനം ഒളിപ്പിക്കുകയും, മകനെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ രണ്ടാം പ്രതിയായി കേസിൽ ഉൾപ്പെടുത്തിയ പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞവർഷം നവംബർ 19ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കുട്ടിയെ പീഡിപ്പിച്ച കാളിദാസിനെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതിക്കായി അന്വേഷണം വ്യാപകമാക്കിയ പോലീസിന് ഇയാൾ ഡൽഹിയിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചു.
തുടർന്ന് പോലീസ് സംഘം അവിടെയെത്തി നടത്തിയ തെരച്ചിലിൽ ബദർപ്പൂർ എന്ന സ്ഥലത്തുനിന്നും യുവാവിനെ 24 ന് രാത്രി 10 ന് കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.