ശബരിമല: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ സുഗമമായ തീർഥാടനകാലം ആയിരുന്നെന്ന് ഞായറാഴ്ച ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി.
സോ പാനത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ സജ്ജമാക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ പരിശീലനം ലഭിച്ച ആളെ സോപാനത്ത് സജ്ജമാക്കുന്നതിന് നിർദ്ദേശിച്ചു.
മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് വിശുദ്ധി സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്ക് ജെസിബി ഉപയോഗിച്ചാൽ മാലിന്യനീക്കം സുഗമമാകുമെന്ന് എഡിഎം ചൂണ്ടിക്കാട്ടി. അരവണ പ്ലാന്റിന് പിറകിൽ അരവണ ചാക്കുകൾ കുന്നുകൂടുന്നത് ദിനേ നീക്കം ചെയ്യും. വാവരു നടയുടെ മുന്നിലുള്ള മരത്തിന് ചുറ്റുമുള്ള വേലികൾ എടുത്തുമാറ്റും.
കൊപ്ര കളത്തിൽ താമസിക്കുന്നവരെ അവിടെനിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് എഡിഎം നിർദേശം നൽകി.സോപാനത്ത് ഫോട്ടോ എടുക്കുന്നതിനുള്ള നിരോധനം ഉദ്യോഗസ്ഥർ കർശനമായി പാലിക്കണം. സന്നിധാനത്ത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 ഓളം പരിശോധനകൾ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ 287 കോളുകൾ അറ്റൻഡ് ചെയ്ത് അടിയന്തിര നടപടികൾ സ്വീകരിച്ചതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു. ഹോട്ടലുകളിൽ അനുവദനീയമായ അഞ്ച് ഗ്യാസ് സിലിണ്ടറുകളിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് തടയും.
മുൻകരുതലായി ചിക്കൻപോക്സിന് പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് സന്നദ്ധത അറിയിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതുവരെ 302 പരിശോധനകൾ നടത്തിയതായും 66,000 രൂപ പിഴയായി ഈടാക്കിയതായും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. 14 പരാതികളാണ് ലഭിച്ചത്.