പത്തനംതിട്ട: തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുത് സദ്യ ഉണ്ണാൻ നിരവധി ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി. ഉത്രാടം നാളിൽ വൈകിട്ട് കാട്ടൂർ മഠത്തിൽ നിന്നും തിരിച്ച തിരുവോണ തോണിയും ഭട്ടതിരിയും പുലർച്ചേ ക്ഷേത്ര കടവിൽ എത്തിയതോടെ ക്ഷേത്രത്തിൽ അത്യ അപൂർവ്വമായ ഭക്തജനതിരക്കനുഭവപ്പെട്ടു.
തിരുവോണനാളിൽ വെളുപ്പിനെ മുതൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തിചേർന്നു. രാവിലെ ആറു മണി മുതൽ ക്ഷേത്രത്തിന്റെ നാലു നടകളിലും ഭക്തർ എത്തിചേർന്ന വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ക്ഷേത്രത്തിൽ ഭഗവാനെ കണ്ട് തൊഴുന്നതിനും വഴിപാടുകൾക്കുമായി ഭക്തർ ക്ഷേത്ര തിരുമുറ്റത്ത് തടിച്ചുകൂടിയിരുന്നു.
തിരുവോണനാളിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി ഭഗവാനെ കണ്ട്, തൊഴുത് മടങ്ങുന്ന ഭക്തർക്ക് വേണ്ടി പള്ളിയോട സേവാസംഘത്തിന്റെ തിരുവോണസദ്യ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാമ്പദേവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പള്ളിയോടസേവാസംഘം സെക്രട്ടറി, പ്രസാദ് ആനന്ദഭവനം, വൈസ് പ്രസിഡന്റ്, കെ.എ. സുരേഷ്, ഭാരവാഹികളായ, ബി.കൃഷ്ണകുമാർ, മനേഷ് നായർ, ശശികുമാർ എന്നിവർ പങ്കെടുത്തു.






