പത്തനംതിട്ട: ശബരിമല പാതയിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അയ്യപ്പദർശനത്തിനായി തീർഥാടകരെത്തുന്ന വാഹനങ്ങളിൽ അതിത്രീവ്ര വെളിച്ചം നൽകുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വർധിക്കുന്നതുമൂലം അപകട സാധ്യതയേറുന്നു. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നുണ്ട്.
ഇതരസംസ്ഥാനത്തുനിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിതീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്. മണ്ഡല പൂജ, മകരവിളക്ക് അടുത്തുരിക്കെ കൂടുതൽ തീർഥാടകരാണ് ശബരിമലയിലേക്ക് എത്തുക.
ഈ റോഡുകളിൽ കൂടുതൽ ഇറക്കവും കയറ്റവും വളവുകളും ഉള്ളതിനാൽ ഇത്തരത്തിൽ വെളിച്ചം ഘടിപ്പിച്ചാൽ എതിർദിശയിൽനിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് കാണാൻ സാധിക്കില്ല. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
ഈ സീസൺ തുടങ്ങിയതുമുതൽ 30-ഓളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനാലാണ് പ്രത്യേക പരിശോധന നടത്തുന്നത്. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ 10-ഓളം സ്‌ക്വാഡുകളാണ് ഉള്ളത്. സ്‌ക്വാഡുകൾ വാഹനങ്ങളിൽ പരിശോധന നടത്തുകയും അപകടമുണ്ടാകുന്ന സമയങ്ങളിൽ അവിടെ എത്തിച്ചേർന്ന് ആവശ്യമുള്ള നടപടികൾ സ്വീകരിക്കും.
ഇലവുങ്കൽ-പമ്പ, ഇലവുങ്കൽ-പെരുന്നാട്, ഇലവുങ്കൽ-കണമല എന്നീ ഭാഗങ്ങളിലാണ് പരിശോധന കർശനമാക്കിയത്. രാത്രി കാലങ്ങളിൽ ഉറക്കം ഒഴിച്ച് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ തടഞ്ഞ് നിർത്തുകയും വിശ്രമിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്യും. അതിനുള്ള സൗകര്യം ഇലവുങ്കലിൽ ഒരുക്കിയിട്ടുണ്ട്.






