തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും .മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേലെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലാണ് വിധി. തിരുവനന്തപുരം ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു .പ്രതിക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.