ബെംഗളൂരു : വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ കേസിലെ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. ബെംഗളൂരുവിൽ വച്ചാണ് ഇയാൾ പിടിയിലായത് . പ്രതിയെ നാളെ കേരളത്തിലെത്തിക്കും.
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും 2023 മാര്‍ച്ച് 27 നാണ് വ്യാജ ലഹരി വസ്‌തുക്കൾ പിടികൂടിയത് .72 ദിവസം ജയിലിൽ കിടന്ന ഷീലാ സണ്ണിയെ വ്യാജ ലഹരി വസ്‌തുക്കളാണെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ ഒന്നാം പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.