ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് -കിടങ്ങന്നൂർ പാതയുടെ നിലവിലെ കരാർ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശപ്രകാരം സൂപ്രണ്ടിങ്ങ് എൻജിനീയർ ഇടപെട്ട് റദ്ദാക്കി. തുടർന്ന് പത്തനംതിട്ട റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ചൊവ്വാഴ്ച്ച റീ ടെൻഡർ നടപടികൾക്കായി സമർപ്പിച്ചു.
പ്രവൃത്തിയുടെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാകുമെന്നും എത്രയും വേഗം പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കാനുമാണ് മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്. കരാർ എടുത്ത് സമ്മത പത്രം വെച്ച ശേഷം ഒരു വർഷം കഴിഞ്ഞിട്ടും ഈ പാതയുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്താൻ കരാറുകാരൻ തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസംആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരരംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച് ദേശം ന്യൂസ് വാർത്ത നൽകിയിരുന്നു.
കരാറുകാരനെ കൊണ്ട് പുനർനിർമ്മാണം നടത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസ് പത്തനംതിട്ട നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറോട് വിശദീകരണം തേടിയിരുന്നു.
ജലജീവൻ മിഷൻ കൈമാറിയ 47 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി 1420 മീറ്റർ ദൂരത്തിൽ തകർന്ന ഭാഗം പുനരുദ്ധരിക്കാൻ ഒരു കോടി നാൽപ്പത്തി ഏഴു ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് പുതുതായി തയ്യാറാക്കി ഇപ്പോൾ നൽകിയത്.
മന്ത്രിയുടെ ഓഫിസ് ഇടപെട്ട് പ്രവൃത്തി വൈകിപ്പിച്ച കരാറുകാരനെ അടിയന്തിരമായി ഒഴിവാക്കി പുതിയ ടെൻഡർ നടപടികളിലെക്ക് കടന്നത് സ്വാഗതാർഹമെന്നും ഇനിയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പുനരുദ്ധാരണം വൈകുന്ന പക്ഷം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഓഫീസ് പിക്കറ്റിങ്ങ് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്നും പ്രസിഡന്റ് ആർ വസന്ത കുമാർ സെക്രട്ടറി എസ്. മുരളി കൃഷ്ണൻ എന്നിവർ അറിയിച്ചു.