കോട്ടയം : ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍നിന്നു സർക്കാർ പിന്മാറണമെന്നാ വശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണു ജാതി സെന്‍സസ്. ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കി രാജ്യത്തെ ജനസംഖ്യ കണ്ടെത്തുന്നതിനായി മാത്രം സെന്‍സസ് പരിമിതപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു.
‘ജാതി, മതം, വംശം, ജനനസ്ഥലം എന്നീ വിവേചനങ്ങള്‍ക്കതീതമായ തുല്യതയാണു ഭരണഘടന ഉറപ്പുനല്‍കുന്നത്. ജാതിയുടെയും മതത്തിന്റെയും കണക്കെടുപ്പിലൂടെ, ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ ലംഘിക്കപ്പെടും. പേര്, വിലാസം, ലിംഗഭേദം, ജനനത്തീയതി എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ ഡേറ്റ ശേഖരണത്തിനായി മാത്രമേ ശേഖരിക്കാന്‍ കഴിയൂ. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നത് അയാളുടെ സ്വകാര്യതയുടെ ലംഘനമാണ്.
ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എന്‍എസ്എസിന്റേത്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ നേതൃത്വം നല്‍കിയ നവോത്ഥാന മുന്നേറ്റങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എന്‍എസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.