കാബൂൾ : അഫ്ഗാനിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. താലിബാനുമായി തുറന്നയുദ്ധം ആരംഭിച്ചെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. ആക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.
തിരിച്ചടിച്ച അഫ്ഗാൻ സേന 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാനും അവകാശപ്പെട്ടു.വ്യാഴാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടങ്ങിയത്.ഭീകരവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ച് ‘ഖസബ് ലിൽ ഹഖ്’ എന്ന പേരിട്ട സൈനിക നടപടിക്കാണ് പാകിസ്താൻ തുടക്കം കുറിച്ചിരിക്കുന്നത്.നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാക് അവകാശവാദം.
കാബൂളിലും കാണ്ഡഹാറിലും പാകിസ്താൻ വ്യോമാക്രമണം നടത്തിയതായും അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്താൻ അവകാശപ്പെട്ടു. ജനവാസ മേഖലകളിലും മദ്രസകളിലും നടത്തിയ പാക് ബോംബാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വെളിപ്പെടുത്തി.






