ന്യൂഡൽഹി : വിമാനങ്ങളെ മുൻനിർത്തിയും ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ചു .ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചു .
പഞ്ചാബിലെ എയർബേസിന് നേരെയും പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചു.എന്നാൽ ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരിക്കുകൾ ഉണ്ടായി. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാർക്ക് ജീവൻ നഷ്ടമായി. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിൽ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നൽകി.
S 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാൻ നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളിക്കളയുകയാണ്. ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാനിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്ത്യൻ സൈന്യം എല്ലാ തരത്തിലുമുള്ള ആക്രമണവും നേരിടാൻ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.