അമ്പലപ്പുഴ: പള്ളിപ്പാനയുടെ പത്താം ദിനമായ ചൊവ്വാഴ്ച വേറിട്ട കാഴ്ചകൾ ഒരുക്കി ദിക്കു ബലിയും ചെറിയ അടവിയും നടക്കും. അഷ്ടദിക്ക് പാലകർക്ക് ബലി അർപ്പിക്കുന്ന ചടങ്ങാണ് ദിക്കു ബലി (കട്ടിൽ ബലി). യജ്ഞവേദിയിലോ ക്ഷേത്ര മതിൽക്കെട്ടിനുള്ളിലോ അല്ല ചടങ്ങുകൾ നടക്കുന്നത്. യജ്ഞവേദിയിൽ തുടക്കം കുറിച്ച് ക്ഷേത്രമതിൽക്കെട്ടുകൾക്ക് വെളിലാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്.
അടക്കാമരം ഉപയോഗിച്ച് നാല് കട്ടിലുകൾ നിർമ്മിച്ച് നാല് കൂത്താടി കളെ പച്ചോലയിൽ കെട്ടി കട്ടിലിൽ കിടത്തി ചുമന്ന് വെളിയിൽ കൊണ്ടുപോയി നാലതിരുകളിലായി കട്ടിൽ സ്ഥാപിച്ച് പറകൊട്ടി മണി മുഴക്കി ബലി കർമ്മാദികൾ ചെയ്യും. ബലി കർമ്മങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ കെട്ടുകൾ പൊട്ടിച്ച് കൂത്താടികൾ ചൂരൽക്കാടുകൾ എടുത്ത് ദേഹത്തു ചുറ്റി യജ്ഞവേദിയിൽ എത്തി ഉറഞ്ഞു തുള്ളും.
മനസിനും മിഴികൾക്കും കുളിർമയേക്കുന്നതായിരുന്നു തിങ്കളാഴ്ച രാത്രിയിൽ നടന്ന ചെറിയ കൂമ്പു ബലി. ആദ്യ പള്ളിപ്പാന നടത്തിയ പരമശിവനെ യജ്ഞ വേദിയിലേക്ക് ക്ഷണിക്കുന്ന സങ്കല്പത്തിലാണ് ചടങ്ങ് നടന്നത്. കുടിലുകൾക്ക് മുമ്പിൽ അടക്കാമരങ്ങൾ കുഴിച്ചിട്ട് അതിൻ മുകളിൽ തട്ടിട്ട് , യജ്ഞ വേദിയിൽ നിന്നും കൈലാസത്തിലേക്കുള്ള വഴി എന്ന സങ്കല്പത്തിൽ കൈലാസക്കോൽ ഘടിപ്പിച്ച് കുരുത്തോലയാൽ അലങ്കരിച്ച് വാഴപ്പോള കൊണ്ട് നവ ഖണ്ഡം നിർമ്മിച്ച് പൂജ ചെയ്തു.
അഞ്ച് കുടിലുകൾക്ക് മുൻപിൽ ഏഴേകാൽ കോൽ ഉയരത്തിലും ഒരു കുടിലിനു മുന്നിൽ അഞ്ചേകാൽ കോൽ ഉയരത്തിലുമാണ് തട്ട് നിർമ്മിച്ചത്. തുടർന്ന് ഭാരതം തുള്ളൽ നടന്നു. തലയിൽ കുരുത്തോല തൊപ്പി വച്ച് കുരുത്തോലയുടെ മാലധരിച്ച് കുരുത്തോല ഞൊറിക്കും ഉടുത്ത് അപ്പുണ്ണി ഭാരതം കഥ തുള്ളൽ രൂപത്തിൽ യജ്ഞവേദിയിൽ അവതരിപ്പിച്ചു.
ഓത്ത്, മുറോത്ത്, പീഠബലി, വെളിച്ചപ്പെടൽ, കരകളിൽ ശത്രു എടുപ്പ് എന്നിവയാണ് പതിനൊന്നാം ദിവസമായ ബുധനാഴ്ച നടക്കുന്ന ചടങ്ങുകൾ.






