അമ്പലപ്പുഴ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന ചടങ്ങുകൾക്ക് തുടക്കമായി. പ്രഭാത ശീവേലിക്ക് ശേഷം ഭഗവത് ചൈതന്യം പള്ളിപ്പന്തലിൽ എഴുന്നള്ളിച്ച് കാപ്പുട്ടി ആചാരപരമായി പള്ളിപ്പാനയ്ക്ക് തുടക്കം കുറിച്ചു. രാവിലെ ഒൻപത് മണിയോടെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് കോയ്മ വടി പുറത്തെടുത്ത് ശുദ്ധീകരിച്ച് നാലമ്പലത്തിനകത്ത് മണ്ഡപത്തിൽ വച്ചു മണ്ഡപത്തിൽ നിന്നും കോയ്മസ്ഥാനി ശ്രീകുമാർ വലിയമഠം കോയ്മ വടിയെടുത്ത് ശ്രീ കോവിൽ പടിയിൽ സമർപ്പിച്ചു.
തുടർന്ന് മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി കോയ്മ വടി ബിംബത്തിൽ ചേർത്തുവച്ച് ദേവ ചൈതന്യം ആവാഹിച്ച് വെള്ളിത്തളികയിൽ വച്ച് കിഴക്കേ ആനക്കൊട്ടിൽ എത്തിച്ച് നാദസ്വരത്തിൻ്റെയും പഞ്ചവാദ്യത്തിന്റെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചു. തേങ്ങാപ്പന്തവും വിത്തുവട്ടിയും കുത്തുവിളക്കും ആയി വാര്യൻമാർ അകമ്പടി സേവിച്ചു.
വാളും പരിചയും ആയി കോയ്മ സ്ഥാനി അനുഗമിച്ചു. പള്ളിപ്പന്തൽ പ്രദിക്ഷണം ചെയ്തു പ്രത്യേകം തയ്യാറാക്കിയ ശരകൂടത്തിലും പീഠത്തിലും ആയി കോയ്മവടി സ്ഥാപിച്ചു. ഒൻപത് ഇരുപത്തി അഞ്ചിന് ആരംഭിച്ച ചടങ്ങ് പത്ത് അഞ്ചിന് അവസാനിച്ചു. കാപ്പു കെട്ടുന്ന സമയത്ത് പള്ളിപ്പന്തലിന് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. അഞ്ച് സ്വർണ്ണ കാപ്പുകളും ഒരു വെള്ളിക്കാപ്പുമാണ് കോയ്മവടിയിൽ കെട്ടിയത്.
ശരകൂടതിൽ കോയ്മവടി സ്ഥാപിച്ച ശേഷം ജപിക്കുന്നതിനായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ കാപ്പുകൾ കൂത്താടികൾക്ക് കൈമാറി. ജപിച്ച കാപ്പുകൾ കൂത്താടികൾ കൊയിമസ്ഥാനിക്ക് കൈമാറുകയും കൊയ്മസ്ഥാനിൽ നിന്നും കാപ്പുകൾ വാങ്ങി വെറ്റില ചേർത്ത് മേൽശാന്തി കോയ്മവടിയിൽ കെട്ടുകയും ചെയ്തു.
ആദ്യം അമ്പലപ്പുഴ കൂത്താടി പൂജിച്ച കാപ്പും തുടർന്ന് ക്രമത്തിൽ കോയിക്കരി, നെട്ടാശ്ശേരി, ചെമ്പകശ്ശേരി, കുന്നകരി, ഏറമുണ്ട എന്നീ കൂത്താടികൾ പൂജിച്ച കാപ്പുമാണ് കെട്ടിയത് കാപ്പുകെട്ട് കഴിഞ്ഞശേഷം മേൽശാന്തി അരത്തം പൂജിച്ച് കോയ്മ വടിയിൽ തിരി ഉഴിയുകയും അക്ഷതം കൂത്താടികളുടെ തലയിൽ ഇട്ട് ഓത്തിന് അനുവാദം നൽകുകയും ചെയ്തതോടെ ദേവന്റെയും നാടിന്റെയും നാട്ടുകാരുടെയും കാലദോഷം അകറ്റാൻ പാനപ്പാട്ടിന്റെ ശീലുകൾ മുഴങ്ങി.
ഗണപതി സ്തുതി ശിവസ്തുതി കേശാദിവാദ വർണ്ണന എന്നിവയാണ് ആദ്യദിവസത്തെ ഓത്തിന്റെ ഭാഗമായി നടന്നത്. പതിനൊന്നു മണിയോടെ കോയ്മ വടി തിരികെ എഴുന്നള്ളിച്ച് നാലമ്പലത്തിന് പടിഞ്ഞാറ് ഭാഗമുള്ള മുറിയിൽ സൂക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം വീണ്ടും കോയ്മവടി പള്ളിപ്പന്തലിലേക്കും വൈകിട്ട് നാലുമണിക്ക് തിരിച്ചും എഴുന്നള്ളിച്ചു. അത്താഴപൂജക്ക് ശേഷം രാത്രി എട്ടു മുപ്പതിന് പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ച കോയ്മ വടി ചടങ്ങുകൾ സമാപിച്ച ശേഷം തിരിച്ചെഴുന്നള്ളിച്ചു.
പകൽ ഓത്തും രാത്രിയിൽ മുറോത്തും ആണ് നടന്നത്. വേല സമുദായത്തിൽപ്പെട്ട സ്ത്രീകളാണ് മുറോത്ത് നടത്തിയത്. ക്ഷേത്രം മേൽശാന്തിമാരായ യദുകൃഷ്ണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ കാപ്പ് കെട്ടിന് സഹകാർമികരായി. പള്ളിപ്പാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനവും വൈകുന്നേരം കിഴക്കേനടയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റ് വാസുദേവം ഓഡിറ്റോറിയത്തിൽ അത്താഴക്കഞ്ഞിയും ഉണ്ട്.






