പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. ആകെ 42 പ്രതികൾ അറസ്റ്റിലായി. 14 പേരേ കൂടി പിടികൂടാനുണ്ട്. കേസിൽ 58 പ്രതികൾ ഉണ്ടെന്നും എല്ലാവരെയും തിരിച്ച്അറിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.
പത്തനംതിട്ടയിൽ ആകെ11കേസുകളിലായി 26 പ്രതികളും,ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.
പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.