തിരുവല്ല: പരുമല ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ ( 38) നെയാണ് അറസ്റ്റ് ചെയ്തത്. മാന്നാർ പാവുക്കര സ്വദേശികളായ നാദിർഷാ, രാഹുൽ എന്നിവരെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇല്ലിമല പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
മിനി ലോറിയുടെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ. അക്രമണത്തിൽ പരിക്കേറ്റ നാദിർഷ, രാഹുൽ എന്നിവർ മുമ്പ് സമീപത്തെ ചിക്കൻ സെൻററിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവരാണ്. ഇവരെ ഒഴിവാക്കി മുഹമ്മദ് ഹുസൈൻ ജോലിയിൽ കയറിപ്പറ്റി എന്നതിനെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് കത്തിക്കുത്തിലും കലാശിച്ചത്. നാദിർഷയും, രാഹുലും സുഹൃത്ത് റിൻഷാദും രാത്രി പത്തരയോടെ ചിക്കൻ കടയിൽ എത്തി ഉടമയായ അൻസാറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.
ഇതിനിടെ സ്ഥലത്തെത്തിയ മുഹമ്മദ് ഹുസൈൻ നാദിർഷയും രാഹുലിനെയും കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും അടക്കം കുത്തുകയായിരുന്നു. സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ ഇന്ന് രാത്രിയോടെ പുളിക്കീഴ് പോലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിർഷ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.