തിരുവല്ല: കേരളത്തിന് വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ കേരളത്തിലെ ജനങ്ങളെ മാറി മാറി കൊള്ളയടിക്കുകയാണെന്നും തുറന്നടിച്ച് പ്രധാനമന്ത്രി.
ശബരിമല സ്വർണാപഹരണ കേസിൽ ഇതാദ്യമായി പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തു. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എൽഡിഎഫ് ആണെങ്കിലും ചരട് വലി യുഡിഎഫിൻ്റെ കാലത്ത് തുടങ്ങിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണം സി ബി ഐക്ക് വിടാത്തത് യുഡിഎഫും എൽഡിഎഫും ചേർന്നു നടത്തുന്ന നാടകത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ ഡി എ സർക്കാർ അധികാരത്തിൽ എത്തിയാൽ രണ്ടു കൂട്ടരെയും ശിക്ഷിക്കും. അര നൂറ്റാണ്ടായി കേരളം അനുഭവിക്കുന്ന വികസന മുരടിപ്പ് എൻ ഡി എയ്ക്ക് അധികാരം കിട്ടിയാൽ 5 വർഷം കൊണ്ട് മാറ്റിയെടുക്കുമെന്നും മോദി പറഞ്ഞു. കേരളത്തിലെ രണ്ട് മുന്നണികളും വിഘടന വാദികളെ പ്രോൽസാഹിപ്പിക്കുകയാണ്. ഇവർ വോട്ട് ബാങ്ക് നിറയ്ക്കാൻ രാജ്യ സുരക്ഷയെ കുരുതി കൊടുക്കുകയാണ്.
ഇവിടെ എൽഡിഎഫ് സർക്കാരിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതായും കേരളത്തിലെ എ ടീം എൻഡിഎ ആണെന്നും യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പിൽ രഹസ്യ കൂട്ടുകെട്ടിലാണെന്നും മോദി തുറന്നടിച്ചു. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ധന സഹായമാണ് ഇതുവരെ വിതരണം ചെയ്തത്. സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർക്കായി കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിൽ സ്‌റ്റാർട്ടപ്പ് , വ്യവസായ പദ്ധതികൾ ആരംഭിക്കാൻ തനിക്ക് പദ്ധതി ഉണ്ടെന്നും മോദി പറഞ്ഞു. ഒരു മണിക്കൂറോളം വേദിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി എല്ലാവർക്കും ഈസ്റ്റർ വിഷു ആശംസകളും നേർന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. തിരുവല്ല നിയോജക മണ്ഡലം സ്ഥാനാർഥി അനൂപ് ആൻ്റണി ഉൾപ്പെടെ10 നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥികൾ വേദിയിൽ ഉപഹാരങ്ങൾ നൽകി മോദിയെ സ്വീകരിച്ചു .
ബിജെപി നേതാക്കളായ അൽ ഫോൺസ് കണ്ണന്താനം, അനിൽ ആൻ്റണി, എ. സുരേഷ്, എ.എൻ. രാധാകൃഷ്ണൻ, തുഷാർ വെള്ളാപ്പള്ളി, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് എന്നിവർ പ്രസംഗിച്ചു.






